മാർ യൗസേപ്പിതാവിനോട് ജപം (ഭാഗ്യപ്പെട്ട മാർ യൗസേപ്പേ)

ഭാഗ്യപ്പെട്ട മാർ യൗസേപ്പേ! ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടി വന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയെ ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടി യാചിക്കുന്നു.

ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പിതാവിനടുത്ത സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും വല്ലഭത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടുകൂടെ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

തിരുകുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവൽക്കാരനേ! ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും പ്രിയമുള്ള പിതാവേ! അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാര ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്നും ഞങ്ങളെ കൃപയോടെ സഹായിക്കണമേ.

അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽ നിന്നും രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും ആപത്തുകളൊക്കെയിൽ നിന്നും സംരക്ഷിക്കണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ചു അങ്ങേ സഹായത്താൽ ബലം പ്രാപിച്ചു പുണ്യജീവിതം കഴിപ്പാനും നല്ലമരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യഭാഗ്യം അനുഭവിപ്പാനും തക്കവണ്ണം അങ്ങേ മധ്യസ്ഥതയാൽ ഞങ്ങളെല്ലാവരെയും എല്ലായ്പ്പോഴും കാത്തുകൊള്ളേണമേ.

ആമ്മേൻ.