നീതിക്ക് വേണ്ടിയുള്ള പ്രാർത്ഥന

സങ്കീര്‍ത്തനങ്ങള്‍ 10 : 1-18

കര്‍ത്താവേ, എന്തുകൊണ്ടാണ്‌അവിടുന്ന്‌ അകന്നു നില്‍ക്കുന്നത്‌?
ഞങ്ങളുടെ കഷ്‌ടകാലത്ത്‌ അവിടുന്നുമറഞ്ഞിരിക്കുന്നതെന്ത്‌?

ദുഷ്‌ടര്‍ ഗര്‍വോടെ പാവങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു;
അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ.

ദുഷ്‌ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പു പറയുന്നു;
അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചു തള്ളുന്നു.

ദുഷ്‌ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍അവിടുത്തെ അന്വേഷിക്കുന്നില്ല;
ദൈവമില്ല എന്നാണ്‌ അവന്റെ വിചാരം.

അവന്റെ മാര്‍ഗങ്ങള്‍ എപ്പോഴും വിജയിക്കുന്നു;
അവിടുത്തെ ന്യായ വിധി അവനു കണ്ണെത്താത്ത വിധം ഉയരത്തിലാണ്‌;
അവന്‍ തന്റെ ശത്രുക്കളെ പുച്‌ഛിച്ചു തള്ളുന്നു.

ഞാന്‍ കുലുങ്ങുകയില്ല,
ഒരുകാലത്തും എനിക്ക്‌ അനര്‍ഥം ഉണ്ടാവുകയില്ലെന്ന്‌ അവന്‍ ചിന്തിക്കുന്നു.

അവന്റെ വായ്‌ ശാപവും വഞ്ചനയും ഭീഷണിയും കൊണ്ടു നിറഞ്ഞിരിക്കുന്നു;
അവന്റെ നാവിനടിയില്‍ ദ്രോഹവും അധര്‍മവും കുടി കൊള്ളുന്നു.

അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു;
ഒളിച്ചിരുന്ന്‌ അവന്‍ നിര്‍ദോഷരെ കൊലചെയ്യുന്നു;
അവന്റെ കണ്ണുകള്‍ നിസ്‌സഹായരെ ഗൂഢമായി തിരയുന്നു.

പാവങ്ങളെ പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു;
പാവങ്ങളെ വലയില്‍ കുടുക്കി അവന്‍ പിടിയിലമര്‍ത്തുന്നു.

നിസ്‌സഹായന്‍ ഞെരിഞ്ഞമര്‍ന്നുപോകുന്നു;
ദുഷ്‌ടന്റെ ശക്‌തിയാല്‍ അവന്‍ നിലംപതിക്കുന്നു.

ദൈവം മറന്നിരിക്കുന്നു;അവിടുന്നു മുഖം മറച്ചിരിക്കുകയാണ്‌;
അവിടുന്ന്‌ ഒരിക്കലുമിതു കാണുകയില്ലഎന്ന്‌ ദുഷ്‌ടന്‍ വിചാരിക്കുന്നു.

കര്‍ത്താവേ, ഉണരണമേ!
ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

ദുഷ്‌ടന്‍ ദൈവത്തെനിഷേധിക്കുന്നതും
അവിടുന്നു കണക്കു ചോദിക്കുകയില്ലെന്നു ഹൃദയത്തില്‍ മന്ത്രിക്കുന്നതും എന്തുകൊണ്ട്‌?

അങ്ങു കാണുന്നുണ്ട്‌;കഷ്‌ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്‌;
അങ്ങ്‌ അവ ഏറ്റെടുക്കും,
നിസ്‌സഹായന്‍ തന്നെത്തന്നെ അങ്ങേക്കു സമര്‍പ്പിക്കുന്നു;
അനാഥന്‌ അവിടുന്നു സഹായകനാണല്ലോ.

ദുഷ്‌ടന്റെയും അധര്‍മിയുടെയുംഭുജം തകര്‍ക്കണമേ!
ദുഷ്‌ടതയ്‌ക്ക്‌ അറുതി വരുന്നതു വരെ അതു തിരഞ്ഞു നശിപ്പിക്കണമേ!

കര്‍ത്താവ്‌ എന്നേക്കും രാജാവാണ്‌. ജനതകള്‍ അവിടുത്തെ ദേശത്തുനിന്ന്‌ അറ്റു പോകും.

കര്‍ത്താവേ! എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും;
അവരുടെ ഹൃദയത്തിനു ധൈര്യം പകരും;
അവിടുന്ന്‌ അവര്‍ക്കു ചെവികൊടുക്കും.

അനാഥര്‍ക്കും പീഡിതര്‍ക്കുംഅങ്ങു നീതി നടത്തി ക്കൊടുക്കും; മണ്ണില്‍ നിന്നുള്ള മനുഷ്യന്‍ ഇനി മേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.